
ചെങ്ങന്നൂർ: ചെങ്ങന്നൂർ പട്ടണം വലിയൊരു അപകടസാധ്യതയെ അതിജീവിച്ചു.എറണാകുളത്തു നിന്നും ചെങ്ങന്നൂരിലെ ഗ്യാസ് ഏജൻസിയിലേക്ക് സിലിണ്ടറുകളുമായി വന്ന ഇൻഡ്യൻ ഗ്യാസിന്റെ ട്രക്കിനാണ് യാത്രാമധ്യേ തീപിടിത്ത ലക്ഷണങ്ങൾ കണ്ടത്. വലതുവശത്തെ പിൻചക്രത്തിൽ നിന്നും വൻതോതിൽ പുക ഉയരുന്നത് പുറകിൽ വന്ന മറ്റൊരു വാഹനയാത്രികന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇദ്ദേഹം ഉടൻ തന്നെ ലോറി ജീവനക്കാരെ വിവരമറിയിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം തുടർന്ന് വാഹനം സുരക്ഷിതമായി റോഡരികിലേക്ക് മാറ്റി നിർത്തി.
ബ്രേക്ക് ലൈനർ ഒരഞ്ഞ് ചൂടാവുകയും ഇതിനെത്തുടർന്ന് വീൽ ഹബ്ബ് അമിതമായി ചൂടാവുകയും ചെയ്തതാണ് പുകയാൻ കാരണമായത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം അതിവേഗം സ്ഥലത്തെത്തുകയും ടയറിലേക്ക് വെള്ളമൊഴിച്ച് പുക പൂർണമായും ശമിപ്പിക്കുകയും ചെയ്തതോടെയാണ് ആശങ്കയൊഴിഞ്ഞത്. തുടർന്ന് പോലീസും സ്ഥലത്തെത്തി ആവശ്യമായ മുൻകരുതലുകളും മേൽനടപടികളും സ്വീകരിച്ചു.
അങ്ങേയറ്റം സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ട ഹൈഎക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെടുന്ന പാചകവാതകം കൊണ്ടുപോകുന്ന വാഹനം യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിരത്തിലിറക്കിയതെന്ന് പോലീസ് വ്യക്തമാക്കി.











